തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലുണ്ടായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ അടക്കം രണ്ടു പേർക്കെതിരേകൂടി നടപടി.
ഡെപ്യൂട്ടി സിഇഒയായ മിഷൽ സാഗർ ഭരത്, സെക്ഷൻ ഓഫീസർ എന്നിവർക്കെതിരേയാണ് നടപടി. ഇരുവരെയും ഉത്തരവാദിത്വങ്ങളിൽ നിന്ന് വിടുതൽ ചെയ്ത് ജോലി ചെയ്തിരുന്ന മാതൃ ഓഫീസുകളിലേക്കു മടക്കി അയയ്ക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിട്ടു.
ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്യുന്നതിൽ ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു നേരത്തെ ഒരു അസിസ്റ്റന്റ് സെക്ഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തിരുന്നു.
രാഷ്ട്രീയപാർട്ടികൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നയച്ച കത്തിൽ ബിജെപിയുടെ സീൽ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതൽ നടപടി .
സംഭവത്തിൽ 48 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സിഇഒ പി.ബി.നൂഹിനെ ചുമതലപ്പെടുത്തിയിരുന്നു. നൂഹ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് ഡെപ്യൂട്ടി സിഇഒ, സെക്ഷൻ ഓഫീസർ എന്നിവരെ മടക്കി അയച്ചത്.